‘മൌലിദുന്നബി’ അന്നും ഇന്നും

‘മൌലിദുന്നബി’ അന്നും ഇന്നും;
….Musthafa Ali Muhammed
    മാറിക്കൊണ്ടിരിക്കുന്ന മുജാഹിദ് നിലപാടുകള്‍.. കേരളത്തില്‍ മൌലാനാ വക്കം മൌലവി സാഹിബു മുതല്‍ കെ.എം.മൌലവി, ഇ.കെ.മൌലവി, എം.സി.സി. അബ്ദുറഹിമാന്‍ മൌലവി, മൌലാന അബുസ്സബാഹ്, കെ.എം.സീതി സാഹിബ്, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ് മുതലായവരെല്ലാവരും തന്നെ നബിദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതിന് അവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെ അനിഷേധ്യ ദൃഷ്ടാന്തങ്ങളാണ്. “റബീഉല്‍ അവ്വല്‍ മാസം ഇതാ ആരംഭിച്ചു. റസൂലുള്ള(സ)യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാന്‍ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു? നബി(സ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ഛതിനു നാം നന്ദി കാണിക്കണം, അതിന് തന്നെ”. “റബീഉല്‍ അവ്വലിനു സ്വാഗതം” – അല്‍-മുര്‍ഷിദ് പത്രാധിപസമിതി. ഇന്ത്യയില്‍ ഈ സംരംഭത്തിന് (നബി ദിനാഘോഷത്തിന്) കൂടുതല്‍ അടുക്കും ചിട്ടയും നിര്‍ദേശിച്ച്കൊണ്ട് ഒന്നാമതായി മുന്‍പോട്ടുവന്നത് മൌലാനാ അബുല്‍ കലാം ആസാദാണ്. (മൌലാനാ ആസാദ്‌ ഉത്തരേന്ത്യയിലെ ‘സലഫി’ നേതാവായിരുന്നു എന്നാണ് ഈയിടെയുള്ള കേരള മുജാഹിദ്കള്‍ അവകാശപ്പെടുന്നത്). “റബീഉല്‍ അവ്വല്‍ മാസം ഇതാ ആഗാതമായിരിക്കുന്നു. അത് നമ്മെ ആനന്ദിപ്പിക്കുന്നു. അത് നമ്മെ ആഹ്ലാദിപ്പിക്കുന്നു. നാം സന്തോഷംകൊണ്ട് ചാഞ്ചാടുന്നു. നമ്മുടെ ഹൃദയം വികസിക്കുന്നു. ഓരോ മുസ്ലിമിന്‍റെയും മുഖകമലങ്ങളില്‍ ഹര്‍ഷചിഹ്നങ്ങള്‍ കളിയാടുന്നു. ഓരോ ഭക്തനും സന്തോഷാശ്രുക്കള്‍ പൊഴിക്കുന്നു.”…  “കുറച്ചു കാലമായി നമ്മുടെ നാട്ടില്‍ മാത്രമല്ല, ഇന്ത്യ ഒട്ടുക്കും ഇന്ത്യക്ക് പുറമേ ചില രാജ്യങ്ങളിലും നബിദിനമെന്ന പേരില്‍ ഈ ശ്രമം ചെയ്തുവരുന്നുണ്ട്”  – ഇ.കെ. മൌലവി സാഹിബ്. “റബീഉല്‍ അവ്വല്‍ മാസത്തെ എതിരേറ്റ് സ്വീകരിക്കുവാന്‍ ഒരുങ്ങിക്കൊള്ളുക”: “മൌലിടിന്‍റെ മജ്‌ലിസ് ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ്, ഒരു പുണ്ണ്യസദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ്‌ ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്”… “ഇങ്ങിനെയുള്ള മഹല്‍മതത്തിന്‍റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമഗുരു, ദൈവസന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്ലിംലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്”.  – എം.സി.സി.അഹമദ്‌ മൌലവി. ‘റബീഉല്‍ അവ്വല്‍ മാസത്തിന് സ്വാഗതം’ സി. എന്‍. അഹ്മദ്‌ മൌലവി അന്‍പത്തി നാല് കൊല്ലം മുന്‍പ്‌, കെ.എം.മൌലവി സാഹിബ്, എം.സി.സി. അബ്ദുറഹ്മാന്‍ മൌലാവി സാഹിബ് എന്നീ നേതാക്കളുടെ പത്രാധിപത്യത്തില്‍, തിരൂരങ്ങാടിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന “അല്‍-മുര്‍ശിദ്” മാസികല്യിലെ ‘മീലാദുന്നബി’ സംബന്ധിച്ച പത്രാധിപക്കുരിപ്പിന്‍റെ തലക്കെട്ടാണ് മുകളിലുദ്ധരിച്ഛത്. മനുഷ്യരാശിയുടെ നാനാതുറകളിലുള്ള പുരോഗതിയിലേക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊണ്ട് അതതരിപ്പിച്ച മഹത്തായ ഒരു മതമാണ്‌ ഇസ്ലാം. പക്ഷെ, ലോകജനത അതിനെ അങ്ങേയറ്റം തെറ്റിദ്ധരിച്ചിരിക്കുന്നു. യഥാര്‍ത്ഥ രൂപത്തില്‍ മതത്തെ മനുഷ്യര്‍ക്ക്‌ പരിചയപ്പെടുത്താന്‍ അനുയായികള്‍ ശ്രദ്ധിക്കാതിരുന്നതിന്‍റെ പരിണത ഫലം മാത്രമാണിത്. ഇപ്പോള്‍ ഏതാണ്ടൊരു അര മുക്കാല്‍ നൂറ്റാണ്ട് കാലമായി ആ തെറ്റ് തിരുത്താന്‍ മുസ്ലിം ലോകം കുറെയൊക്കെ സന്നദ്ധരായി മുന്‍പോട്ട് വന്നിട്ടുണ്ട്. അതിന്‍റെ ഫലം കാണുന്നുണ്ട്. ഇപ്പോള്‍ ഇസ്ലാമിനെക്കുറിച്ച് മനുഷ്യരാശിയില്‍ ആദരവ്‌ അനുദിനം കൂടിക്കൂടി വരികയാണ്. പ്രസിദ്ധീകരണങ്ങള്‍, പ്രഭാഷണങ്ങള്‍, മറ്റു പ്രചരണ മാധ്യമങ്ങള്‍ മുതലായവ മുഖേനയുള്ള ശ്രമങ്ങളാണ് ഈ മാറ്റത്തിന് കാരണം എന്ന് എല്ലാവര്‍ക്കുമറിയാം. ഒരു പ്രസ്ഥാനത്തെക്കുറിച്ച് മനുഷ്യര്‍ ശ്രദ്ധിക്കണമെങ്കില്‍ അത് ശ്രദ്ധിക്കാനുള്ള സന്ദര്‍ഭം അവര്‍ക്കുണ്ടാക്കികൊടുക്കണം. അതിന് ലോക മുസ്ലിം നേതാക്കളും പ്രമുഖ മതപണ്ഡിതന്‍മാരും കണ്ട വഴി ഇതാണ്, നബിദിനം ലോകമാകെ ആഘോഷിക്കുക, അതിലേക്ക് ശ്രോതാക്കളും പ്രാസംഗികന്മാരുമായി മുസ്ലിംകളെയും അമുസ്ലിംകളെയും ക്ഷണിക്കുക. ഇത്തരത്തിലുള്ള നബിദിനാഘോഷ പരിപാടികള്‍ അമേരിക്ക തുടങ്ങി ഇങ്ങോട്ടുള്ള എല്ലാ നാടുകളിലും വളരെ കൊല്ലങ്ങളായി അനുസ്യുതം തുടര്‍ന്ന് വരുന്നുണ്ട്. ഇന്ത്യയില്‍ ഈ സംരംഭത്തിന് കൂടുതല്‍ അടുക്കും ചിട്ടയും നിര്‍ദേശിച്ച്കൊണ്ട് ഒന്നാമതായി മുന്‍പോട്ടുവന്നത് മൌലാനാ അബുല്‍ കലാം ആസാദാണ്. പില്‍ക്കാലങ്ങളില്‍ രാഷ്ട്രീയ ജോലിത്തിരക്ക് കാരണം സൗകര്യം കിട്ടാത്തത്കൊണ്ട് അദ്ദേഹാത്തിന്‍റെ സഹപ്രവര്‍ത്തകനും പ്രധാന ശിഷ്യനുമായിരുന്ന അല്ലാമാ മുഹിയുദ്ദീന്‍ അഹ്മദ്‌ ഖസൂരിത്‌ മാര്‍ഗനിര്‍ദേശം നല്‍കി പ്രവര്‍ത്തിയില്‍ കൊണ്ട് വരുവാന്‍ ഭരമെല്‍പ്പിക്കുകയാണ് ഇത്തരം കാര്യങ്ങളില്‍ മൌലാനാ ചെയ്തിരുന്നത്. അതനുസരിച്ച് ലാഹോറില്‍ ഒരു സെന്‍ട്രല്‍ സീറത്ത് കമ്മറ്റി രൂപവല്‍ക്കരിച്ചു, അല്ലാമാ ഖസൂരിയെ അദ്ധ്യക്ഷനാക്കി. അബ്ദുല്‍ മജീദ്‌ ഖുറൈശിയെ സെക്രട്ടറിയുമാക്കി. ഇത്തരം കമ്മറ്റികള്‍ ഓരോ സ്റ്റേറ്റിലും ഉണ്ടായിരിക്കേണ്ടാതാണെന്ന് മൌലാന നിര്‍ദേശിച്ചു. ഈ ആഹ്വാനം ചെവികൊണ്ട് ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളിലും സീറത്ത് കമ്മറ്റികള്‍ രൂപംകൊണ്ടു, കേരളത്തിലും അതുണ്ടായി.  ഇവിടത്തെ സീറത്ത് കമ്മറ്റി അദ്ധ്യക്ഷന്‍ കൊച്ചിയിലെ സി.വി. ഹൈദ്രോസ്‌ സാഹിബായിരുന്നു. ലാഹോറിലെ സെന്‍ട്രല്‍ കമ്മറ്റി മനുഷ്യരാശിക്ക് നബി കൊണ്ടുവന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലഘുപുസ്തകം ഉര്‍ദുവില്‍ പ്രസിദ്ധീകരിക്കും. സ്റ്റേറ്റു കമ്മറ്റികള്‍ക്ക് അതിന്‍റെ കോപ്പി അയച്ചു കൊടുക്കും. അതോടൊപ്പം തന്നെ ഇന്ത്യയൊട്ടുക്കും അത് വിതരണം ചെയ്തു തദ്ദേശ ഭാഷകളില്‍ പ്രസിദ്ധീകരിക്കും. അതോടൊപ്പം തന്നെ ഇന്ത്യയൊട്ടുക്കും ഒരേ ദിവസം നബിദിനം ആഘോഷിക്കും. ശ്രോദ്ധാക്കളും പ്രാസംഗികന്‍മാരുമായി മറ്റു മതസ്ഥരെ പ്രത്യേകം ക്ഷണിക്കും. ഇതായിരുന്നു നടപടിക്രമം. കേരളത്തില്‍ മൌലാനാ വക്കം മൌലവി സാഹിബു മുതല്‍ കെ.എം.മൌലവി, ഇ.കെ.മൌലവി, എം.സി.സി. അബ്ദുറഹിമാന്‍ മൌലവി, മൌലാന അബുസ്സബാഹ്, കെ.എം.സീതി സാഹിബ്, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ് മുതലായവരെല്ലാവരും തന്നെ നബിദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതിന് അവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെ അനിഷേധ്യ ദൃഷ്ടാന്തങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മതപണ്ഡിതനും ലോകപ്രസിദ്ധനുമായ അല്ലാമ അബുല്‍ ഹസന്‍ അലി നദുവിയുടെ നേതൃത്വത്തില്‍ ലഖ്‌നോവില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അറബി മാസിക “അല്‍-ബഅസുല്‍ ഇസ്ലാമി” ഓരോ കൊല്ലവും മീലാദുന്നബിയെ പ്രകീര്‍ത്തിച്ച്കൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവരുന്നു. നബിദിനം ഒരു പുണ്യദിനമായി അംഗീകരിച്ചുകൊണ്ടുള്ള കല്‍പ്പന ഇന്ത്യാഗവണ്മെന്‍റ് പുറത്തിറക്കിയല്ലോ. ഇന്ത്യയിലെ മുസ്ലിം നേതാക്കളുടെ ഇടതടവില്ലാത്ത അപേക്ഷകളും സമ്മര്‍ദ്ധങ്ങളുമാണ് അതിന് കാരണം. “അല്‍-മുര്‍ഷിദില്‍” മുകളില്‍ ആദ്യം ഉദ്ധരിച്ച തലക്കെട്ടിന്‍ കീഴിലുള്ള വിവരണമദ്ധ്യേ പത്രാധിപസമിതി എഴുതി: “റബീഉല്‍ അവ്വല്‍ മാസം ഇതാ ആരംഭിച്ചു. റസൂലുള്ള(സ)യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാന്‍ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു? നബി(സ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ഛതിനു നാം നന്ദി കാണിക്കണം, അതിന് തന്നെ”. അതേ ലക്കത്തില്‍ ഇ.കെ. മൌലവി സാഹിബിന്‍റെ ഒരുല്‍ബോധനവും ഉണ്ട്. ‘അല്‍-മൌലിദുന്നബവി’ എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്‍റെ ഉല്‍ബോധാനത്തിലെ ഒരു വാചകം ഇതാണ്: “റബീഉല്‍ അവ്വല്‍ മാസം ഇതാ ആഗാതമായിരിക്കുന്നു. അത് നമ്മെ ആനന്ദിപ്പിക്കുന്നു. അത് നമ്മെ ആഹ്ലാദിപ്പിക്കുന്നു. നാം സന്തോഷംകൊണ്ട് ചാഞ്ചാടുന്നു. നമ്മുടെ ഹൃദയം വികസിക്കുന്നു. ഓരോ മുസ്ലിമിന്‍റെയും മുഖകമലങ്ങളില്‍ ഹര്‍ഷചിഹ്നങ്ങള്‍ കളിയാടുന്നു. ഓരോ ഭക്തനും സന്തോഷാശ്രുക്കള്‍ പൊഴിക്കുന്നു. എന്ത്കൊണ്ട്? മാനവലോകത്തിന്‍റെ ഐഹികവും പാരത്രികവുമായ സര്‍വ്വവിധ സൌഭാഗ്യത്തിനുമുള്ള മാര്‍ഗ്ഗങ്ങള്‍ വെട്ടിത്തെളിച്ചുതന്ന ആ പുണ്യപുരുഷന്‍, ലോകത്തിനനുഗ്രഹമായി നിയോഗിക്കപ്പെട്ട ആ പുണ്യാത്മാവ്, ഷഫീഉനാ മുഹമ്മദ്‌(സ) തന്‍റെ സ്പര്‍ശങ്ങള്‍കൊണ്ട് ഈ ഭൂമിയെ അനുഗ്രഹിച്ചിട്ടുള്ളത് ഇത്പോലെയുള്ള ഒരു റബീഉല്‍ അവ്വല്‍ മാസത്തിലായതുകൊണ്ടുതന്നെ”.(അല്‍-മുര്‍ഷിദ്, 1937 മെയ്‌ ലക്കം). 1936-ലെ റബീഉല്‍ അവ്വലിന് സ്വാഗതമരുളിക്കൊണ്ട് എഴുതിയ ലേഖനത്തില്‍ ഇ.കെ.മൌലവി സാഹിബ് എഴുതുന്നു: “ഈ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിയുടെ ഉപദേശങ്ങളെയും ചര്യകളെയും ജനങ്ങളെ പടിപ്പിക്കുവനാണ് നാം ശ്രദ്ധിക്കേണ്ടത്. കുറച്ചു കാലമായി നമ്മുടെ നാട്ടില്‍ മാത്രമല്ല, ഇന്ത്യ ഒട്ടുക്കും ഇന്ത്യക്ക് പുറമേ ചില രാജ്യങ്ങളിലും നബിദിനമെന്ന പേരില്‍ ഈ ശ്രമം ചെയ്തുവരുന്നുണ്ട്” (അല്‍-മുര്‍ഷിദ്, ജൂണ്‍ 1936) ചിന്തകനും പ്രമുഖ ഗവേഷകനുമായിരുന്ന പണ്ഡിതന്‍ എം.സി.സി.അഹമദ്‌ മൌലവി 1938 മെയ്‌ ലക്കം ‘അല്‍-മുര്‍ഷിദില്‍’ “റബീഉല്‍ അവ്വല്‍ മാസത്തെ എതിരേറ്റ് സ്വീകരിക്കുവാന്‍ ഒരുങ്ങിക്കൊള്ളുക” എന്ന തലക്കെട്ടില്‍ എഴുതിയ സുദീര്‍ഘമായ ലേഖനത്തിലെ വാചകം:  “മൌലിദിന്‍റെ മജ്‌ലിസ് ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ്, ഒരു പുണ്ണ്യസദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ്‌ ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്”. ഈ കാര്യങ്ങള്‍ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് നബിയെ പരിചയപ്പെടുത്തുക, നബിയുടെ ചര്യകള്‍ പിന്‍പറ്റുവാന്‍ മനുഷ്യര്‍ക്ക്‌ പ്രചോദനം നല്‍കുക എന്നതാണ്. ഇതേ ലേഖനത്തിലെ മറ്റൊരു വാചകം ഇതാ: “ഇങ്ങിനെയുള്ള മഹല്‍മതത്തിന്‍റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമഗുരു, ദൈവസന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്ലിംലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്”. ഖുര്‍ആനിലും സുന്നത്തിലും ഉറച്ചു നിന്ന് മുസ്ലിം സമുദായത്തെ അന്ധവിശ്വാസങ്ങളില്‍നിന്നും ദുരാചാരങ്ങളില്‍നിന്നും മുക്തരാക്കി പുരോഗതിയിലേക്ക് നയിക്കുവാന്‍ അരയും തലയും മുറുക്കി മുമ്പോട്ടു വന്ന പണ്ഡിതനേതാക്കന്‍മാരുടെ ഉള്ബോധനങ്ങലാണിവയെല്ലാമെന്ന് ഓര്‍ക്കുക.  
Next previous home